കൊവിഡ് വ്യാപനം രൂക്ഷം:കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘം സന്ദർശനത്തിനെത്തും. സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ വിലയിരുത്താനാണ് സംഘത്തെ ആരോഗ്യമന്ത്രാലയം അയയ്ക്കുന്നത്.

കേരളത്തിന് പുറമെ, രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടാകും. സംസ്ഥാനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുള്ള സഹായം കേന്ദ്രസംഘം നൽകും.

പരിശോധകൾ, രോഗികളുടെ ചികിത്സ ,വ്യാപനം തടയാനുള്ള മാർഗ്ഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ആദ്യഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ രോഗികളുടെ എണ്ണം ഉയരുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 74 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. കൊവിഡിനെ പിടിച്ചുകെട്ടിയിരുന്ന കേരളത്തിലടക്കം രോഗവ്യാപനം രൂക്ഷമായതോടെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായത്.

നേരത്തെ മഹാരാഷ്ട്ര, തമിഴ്‌നാട് ഉൾപ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 63371 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചു 895 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 73,70,469 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 64 ലക്ഷത്തിലേറെ പേർക്ക് രോഗം മാറി. 8,04,528 സജീവ കേസുകൾ ആണ് നിലവിലുള്ളത്.1,12,161 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Exit mobile version