ഓച്ചിറയില്‍ വന്‍ തീപിടിത്തം, അഞ്ച് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം

ഓച്ചിറ: ഓച്ചിറ വയനകം ചന്തയില്‍ തീപിടിത്തം. ഇവിടെ പ്രവര്‍ത്തിക്കുന്ന അഞ്ച് കടകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.

വയനകം പ്രസന്നാലയത്തില്‍ പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്.ഇലക്ട്രിക്കല്‍സ്, മഠത്തില്‍ കാരാഴ്മ കളക്കാട്ട് തറയില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ്കട കളക്കാട്ട് തറ ഏജന്‍സീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതില്‍ രാജന്റെ സ്വര്‍ണ്ണാഭരണ നിര്‍മാണ സ്ഥാപനം എന്നിവ കത്തിനശിച്ചു.

വയനം ബിവാസില്‍ ബാബു കുട്ടന്‍പിള്ളയുടെ സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചു വീട്ടില്‍ സജേഷ് കുമാറിന്റെ തുണിക്കട സ്‌നേഹ കളക്ഷന്‍സ് എന്നിവയും പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കരുനാഗപ്പള്ളി, കായംകുളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.

ഫയര്‍ഫോഴ്‌സും ഓച്ചിറ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. അതേസമയം, തീപ്പിടിത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version