സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അസ്വസ്ഥന്‍; പിന്നാലെ മരണവാര്‍ത്ത

കൊല്ലം; സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ’യില്‍ ഡോ.അനൂപ് കൃഷ്ണയെ (35) ഇന്നലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴു വയസുകാരിയുടെ മരണത്തില്‍ ചികിത്സാപിഴവ് ആരോപിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു മരണവാര്‍ത്ത.

കഴിഞ്ഞ മാസം 23നാണ് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍ വീട്ടില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ എസ്.ലക്ഷ്മി ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് 7വയസ്സുകാരിയുടെ മരണം. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ ഡോക്ടര്‍ അനൂപ് കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ ആരോപണം നിറഞ്ഞിരുന്നു.

ഇതില്‍ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. വീട്ടിലെ മുറിയിലാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയുടെ ചുമരില്‍ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. ഡോ.അര്‍ച്ചന ബിജുവാണ് ഭാര്യ. 7 വയസുകാരി കിത്തുവാണ് മകള്‍.

Exit mobile version