സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം; ഒക്ടോബർ ആറ് വരെ അറസ്റ്റ് പാടില്ല

കൊല്ലം: കൊട്ടിയം കേസിൽ പ്രതി ചേർക്കുമെന്ന് മുന്നിൽക്കണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ച സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതിയാണ് റംസി ആത്മഹത്യ ചെയ്ത കേസിൽ ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറാം തീയതി വരെ ഇവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് ഉത്തരവ്. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

ആത്മഹത്യയിൽ ഹാരീസിന്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സീരിയലിന്റെ ഷൂട്ടിങ് ഉള്ളതിൽ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, നേരത്തെ ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി നടിയെ രക്ഷിക്കാനും പ്രതി ചേർക്കപ്പെട്ടവരെ ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാനും ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു.

ആദ്യം സിഐമാരുടെ നേതൃത്വത്തിലെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കേ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും ഭർതൃ സഹോദരൻ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭർത്താവിനെയും ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്.

Exit mobile version