‘ഓമനിച്ചു വളര്‍ത്തിയ പശുവിനെ പുലി കൊന്നുതിന്നതോടെ പകയായി, പുലിയെ വകവരുത്താന്‍ കാത്തിരുന്നത് ഒന്നര വര്‍ഷം, ഒടുവില്‍ അറസ്റ്റ്; മൂന്നാറിലെ ‘പുലിമുരുകന്റെ കഥയിങ്ങനെ

മൂന്നാര്‍: കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ നാലു വയസ്സുള്ള പുലി കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായിരുന്നു. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ. കുമാറിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8നാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായതും ഒന്നരവര്‍ഷം കാത്തിരുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നതും.

കുമാറിന്റെ കറവപ്പശുവിനെ ഒന്നര വര്‍ഷം മുന്‍പ് പുലി ആക്രമിച്ചു കൊന്നിരുന്നു. കുമാറിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഓമനിച്ചു വളര്‍ത്തിയ ഈ പശു. പറമ്പില്‍ മേയാന്‍ വിട്ട പശുവിനെ പട്ടാപ്പകലാണ് പുലി വകവരുത്തിയത്. ഏക വരുമാന മാര്‍ഗമായിരുന്നു കറവപ്പശുവിനെ കൊന്നതോടെ പുലിയോട് കുമാറിന് പ്രതികാരമായി. തുടര്‍ന്ന് ഇയാള്‍ പുലിക്കായി കെണി ഒരുക്കി കാത്തിരുന്നു.

ഒന്നര വര്‍ഷം ഇയാള്‍ പുലിയെ പിടികൂടാന്‍ കെണി വച്ചു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പുലി ഇയാളുടെ കെണിയിലായത്. മിക്ക ദിവസവും മറ്റാരും കാണാതെ കെണിയുടെ അടുത്തു പോയി പരിശോധന നടത്തുമായിരുന്നെന്ന് വനപാലകരുടെ ചോദ്യം ചെയ്യലില്‍ കുമാര്‍ വെളിപ്പെടുത്തി. ജീവനോടെ കെണിയില്‍ പെട്ട പുലിയെ കുമാര്‍ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കറവ പശുവിനെ കൊന്ന പുലിയെ പിടികൂടുമെന്നും പ്രതികാരം വീട്ടുമെന്നും കുമാര്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ വനപാലകരോട് പറഞ്ഞിരുന്നു.അയല്‍വാസികള്‍ വനപാലകരോട് കുമാറിന്റെ പകയുടെ കഥ പറഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്നാര്‍ എസിഎഫ് ബി. സജീഷ്‌കുമാര്‍, റേഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രനാഥ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version