സ്ത്രീ വിരുദ്ധ പരാമര്‍ശം; പ്രതിഷേധം മുറുകിയപ്പോള്‍ മാപ്പ് പറഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചെന്നിത്തലയുടെ ഈ പരാമര്‍ശത്തിന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. കലാ-സാംസ്‌കാരിക-ചലച്ചിത്ര-രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ചെന്നിത്തലയുടെ ന്യായീകരണത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

പീഢനത്തിനിരയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതും പീഡിപ്പിച്ച വ്യക്തിയെ ന്യായീകരിക്കുന്നതുമാണ് ചെന്നിത്തലയുടെ പ്രസ്താവന എന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സംഭവത്തില്‍ പ്രസ്താവന പിന്‍വലിച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോട് ചെന്നിത്തല മാപ്പ് പറയണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം. പ്രതിഷേധം കനത്തതോടെ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് രമേശ് ചെന്നിത്തല. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെന്നിത്തല മാപ്പ് പറഞ്ഞത്.

കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍ജിഒയുടെ പ്രവര്‍ത്തകനാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പീഢനത്തെ ന്യായീകരിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.’ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി.

കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ പ്രദീപ് ആണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയെ ക്രൂരമായി പീഢിപ്പിച്ചത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു പ്രദീപ് യുവതിയെ പീഡിപ്പിച്ചത്. ഭരതന്നൂരിലെ വാടകവീട്ടില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. കൂടാതെ കൈയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുളള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്.

തുടര്‍ന്നാണ് ക്രൂര പീഢനം നടത്തിയത്. യുവതിയുടെ കയ്യും കാലും കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ച മുതല്‍ പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചു. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു.

Exit mobile version