വിവാഹം ഉറപ്പിച്ചതോടെ ഹാരിസ് അഞ്ചു ലക്ഷത്തോളം പണവും വാങ്ങി; റംസിയുടെ മരണം ഹാരിസ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയെന്ന് കുടുംബം; സീരിയൽ നടിക്കും പങ്ക്?

കൊട്ടിയം: വിവാഹമുറപ്പിച്ചതിന് ശേഷം യുവാവ് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പള്ളിമുക്ക് സ്വദേശി ഹാരിസിനെയാണ് (24) അറസ്റ്റു ചെയ്തത്. ഇന്നലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. തുടർന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. കൊട്ടിയം സ്വദേശി റംസിയ(24) എന്ന യുവതിയെയാണ് വ്യാഴാഴ്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാരിസുമായി വിവാഹം ഉറപ്പിച്ചിരുന്നതാണ്. മകളുടെ മരണത്തിനു കാരണം വിവാഹത്തിൽ നിന്നു യുവാവ് പിൻമാറിയതാണെന്നു റംസിയയുടെ രക്ഷിതാക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകിയിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടർന്നാണു പോലീസ് അന്വേഷണം തുടങ്ങിയത്. ഇരുവരുടെയും ഫോൺ കോൾ രേഖകളും പരിശോധിച്ചു. സംഭവത്തിൽ ഒരു സീരിയൽ നടിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ റംസിയയുടെ മൃതദേഹം കണ്ടെത്തിയത്. ഹാരിസുമായുള്ള റംസിയയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തിൽ നിന്ന് പിൻമാറിയത്. ഇരുവരും മുമ്പ് പ്രണയത്തിലായിരുന്നെന്നും വിവരമുണ്ട്. പിന്നീട് ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു.

പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ മാതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു. യുവതി ആത്മഹത്യ ചെയ്ത വാർത്ത സോഷ്യൽമീഡിയ ഏറെ രോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Exit mobile version