ഭര്‍ത്താവും അയല്‍വാസികളും നോക്കി നില്‍ക്കെ വീട്ടമ്മയെ കടുവ പിടിച്ചുകൊണ്ടുപോയി

wayanad-tiger

ഗൂഡല്ലൂര്‍: ഭര്‍ത്താവും അയല്‍വാസികളും നോക്കി നില്‍ക്കെ ആദിവാസി സ്ത്രീയെ കടുവ പിടിച്ചുകൊണ്ടുപോയി. മസിനഗുഡി കുറുമര്‍ പാടിയിലെ മാധന്റെ ഭാര്യ ഗൗരിയെയാണ് (50) കടുവ പിടിച്ചുകൊണ്ടുപോയി കൊന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഉച്ചയ്ക്ക് 12.30ന് സിങ്കാര വനത്തിനു സമീപം കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു ഗൗരി. അതിനിടെ കുറ്റിക്കാട്ടില്‍ നിന്നു ചാടി വീണ കടുവ ഗൗരിയെ കടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഭര്‍ത്താവും അയല്‍ക്കാരും നോക്കിനില്‍ക്കെയായിരുന്നു കടുവ ചാടി വീണത്.

ഇവര്‍ ബഹളം ഉണ്ടാക്കി പുറകേ ഓടിയെങ്കിലും ഒന്നര കിലോമീറ്ററോളം കടുവ ഗൗരിയെ വലിച്ചിഴച്ചു കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഗൗരി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മസിനഗുഡി പട്ടണത്തില്‍ നിന്നു അര കിലോമീറ്റര്‍ ദൂരത്താണ് സംഭവം.

മുതുമല കടുവസങ്കേതത്തിനകത്തുള്ള പ്രദേശമാണിത്. ഒരാഴ്ച മുന്‍പ് ഇവിടെ കന്നുകാലിയെ കടുവ പിടികൂടിയിരുന്നു. ഏതുനിമിഷവും കടുവ ചാടി വീണേക്കാമെന്ന പേടിയിലാണ് ഇവിടെ താമസിക്കുന്നവര്‍.

Exit mobile version