‘ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം’; രമേശ് ചെന്നിത്തലയെ “ട്രോളി” മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ ചെന്നിത്തലയെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം. ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം എന്ന് ഹര്‍ജി തള്ളിയ
വാര്‍ത്ത പങ്കുവെച്ച് കടകംപള്ളി കുറിച്ചു.

‘ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല’ എന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്നും കോടതി പറഞ്ഞു.

സെല്ലുലാര്‍ കമ്പനികളെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ടവര്‍ ലൊക്കേഷന്‍ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പുതുതായി കാര്യങ്ങള്‍ എന്താണ് പറയുന്നതെന്നും കോടതി ചോദിച്ചു. കൊവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

Exit mobile version