കരിപ്പൂർ സന്ദർശനം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ; സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ സ്ഥലത്ത് സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഏഴ് മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സ്വയം നിരീക്ഷണത്തിൽ പോകുന്ന സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മലപ്പുറം കളക്ടർക്കും പോലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹര്യത്തിലാണ് ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരായസ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെകെ ശൈലജ, എസി മൊയ്തീൻ, ഇ ചന്ദ്രശേഖരൻ, കെടി ജലീൽ, ഇപി ജയരാജൻ, വിഎസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയത്. എസി മൊയ്തീന്റെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാർക്കും ആന്റിജൻ പരിശോധന നടത്തും.

കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കരിപ്പൂർ സന്ദർശിച്ചപ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ജില്ല കളക്ടർ ഉൾപ്പെടെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ സബ് കളക്ടർ കെഎസ് അഞ്ജു, പെരിന്തൽമണ്ണ എസിപി ഹേമലത, അസിസ്റ്റന്റ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡിഎംഒ, എഡിഎം, സബ് കളക്ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്. കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ കളക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തിരുന്നു.

Exit mobile version