മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ 15കാരന്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. തവനൂരിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് കുട്ടി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ഉയരുകയാണ്. ഇന്ന് മാത്രം അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മണിക്കൂറുകളുടെ വ്യത്യാസത്തില് രണ്ടുപേരാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴയിലും ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

ആലപ്പുഴ കാട്ടൂര് തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ (85) ആണ് കൊവിഡ് മരണം സ്ഥിരീകരിച്ച അവസാനത്തെയാള്‍. ശ്വാസതടസം അനുഭവപ്പെട്ട മറിയാമ്മ ഇന്നലെയാണ് ആശുപത്രിയില്‍ മരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ്. ചെട്ടിവിളാകാം സ്വദേശി ബാബു ആണ് രണ്ടാമത്തെയാള്‍. ഇദ്ദേഹത്തിന് 52 വയസ്സായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസും കൊവിഡ് ബാധിച്ചാണ് മരിച്ചത്. 60 വയസ്സായിരുന്നു. കിടപ്പുരോഗിയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുംമുമ്പേയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.

നേരത്തെ ചങ്ങനാശ്ശേരി ആശുപത്രിയില്‍ വച്ച് മരിച്ച പാറശ്ശാല സ്വദേശിനി തങ്കമ്മയുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്.

മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Exit mobile version