മെട്രോയ്ക്ക് പിന്നാലെ വിമാനത്താവളത്തിലും വിലക്ക്..! പരാതിയും പരിഭവവുമില്ലെന്ന് ഉമ്മന്‍ചാണ്ടി; മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാല്‍

കണ്ണൂര്‍: കൊച്ചി മെട്രോയ്ക്ക് പിന്നാലെ കണ്ണൂരിന്റെ സ്വപ്‌ന പദ്ധതിയായ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിയ്ക്ക് വിലക്ക്. എന്നാല്‍ ക്ഷണിക്കാത്തതില്‍ തനിക്ക് പരാതിയില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറക്കിയത് റണ്‍വേ പൂര്‍ണ സജ്ജമാക്കിയശേഷമാണ്. അന്ന് സമരം ചെയ്ത ഇടതുപക്ഷത്തിന് റണ്‍വേയുടെ നീളം ഇതുവരെ ഒരിഞ്ച് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിമാനത്താവള പദ്ധതി സുപ്രധാനമായ നാഴികക്കല്ലുകളെല്ലാം താണ്ടിയത്.

ക്ഷണക്കത്ത് പുറത്ത് വന്നപ്പോഴാണ് ആ സുവര്‍ണ നിമിഷം കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന് പുറം ലോകം അറിയുന്നത്. പ്രളയാനന്തര കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിയിലെ വേദിയിലേക്ക് ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാല്‍. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ, രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ എന്നിവര്‍ക്കാണ് വേദിയില്‍ സ്ഥാനം.

ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന് കിയാല്‍ പറയുന്നു. കെപിസിസി പ്രസിഡന്റിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ പേരില്ല. അതിനാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയാലും വേദിയില്‍ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. മാത്യു ടിതോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും നോട്ടീസില്‍ മന്ത്രിപദവി ഉണ്ട്. കാരണം നോട്ടീസ് അച്ചടിച്ചതിന് ശേഷമായിരുന്നു രാജിവയ്ക്കല്‍

Exit mobile version