ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ്: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു. ഇവിടെ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. അതേസമയം, ഉറവിടം അറിയാത്ത രോഗികളുടെയും സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് എറണാകുളത്ത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്.

എറണാകുളത്ത് ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒൻപത് പേരും രോഗബാധിതരായത് സമ്പർക്കം വഴിയാണ്. വരും ദിവസങ്ങളിൽ വിപുലമായ ആന്റിജൻ പരിശോധന നടത്താൻ 15000 കിറ്റുകൾ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിച്ചു. ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 21 പേരിൽ 9 പേർക്കും സമ്പർക്കം വഴിയാണിത് പകർന്നത്. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആലുവ മാർക്കറ്റിലെ 35 വയസ്സുള്ള തൊഴിലാളിയും, ആലുവയിലെ 38 വയസ്സുള്ള പത്രപ്രവർത്തകനും രോഗം പിടിപെട്ടവരിലുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. ജില്ലയിൽ രോഗ ഉറവിടം അവ്യക്തമായ 12 കേസുകളാണ് നിലവിൽ ഉള്ളത്.

ഇതിനിടെ, കണ്ടെയിൻമെന്റ് സോണുകളിൽ 167 പേർക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്. ബ്രോഡ് വേ മാർക്കറ്റിൽ നിന്നും ശേഖരിച്ച 132 സാമ്പിളുകൾ നെഗറ്റീവായതും ആശ്വാസമായിട്ടുണ്ട്. ചെല്ലാനം, മുനമ്പം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. മുനമ്പത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികൾ എത്തുന്നത് രോഗ ബാധ കൂടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.

അതേസമയം, രോഗ ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നവരുടെ സാമ്പിളുകൾ പരിശോധിക്കുന്നതിന് പ്രത്യേക പരിഗണന നൽകുന്നതിനാലാണ് പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിൽ വർധനവ് തോന്നുന്നതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

Exit mobile version