സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അംഗീകരിച്ചില്ല, വീട്ടുകാരോട് വഴക്കിട്ട് വീടുവിട്ടിറങ്ങി 17 കാരന്‍

മലപ്പുറം; തന്നെ സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി 17 കാരന്‍ വീടുവിട്ടിറങ്ങി. തന്റെ ആവശ്യം അംഗീകരിക്കാതെ വന്നതോടെ വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ പതിനേഴുകാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്നിലാണ് എത്തിയത്.

തനിക്ക് ആണ്‍കുട്ടിയായല്ല പെണ്‍കുട്ടിയായാണ് ജീവിക്കാന്‍ ആഗ്രഹമെന്ന് കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. ആവശ്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ അംഗീകരിച്ചില്ലെന്നും അതിനാല്‍ വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങി പോന്നതാണെന്നും കുട്ടി പറഞ്ഞു.

വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തിയാണ് കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കിയത്. തനിക്ക് പക്വത ഉണ്ടെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കാര്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും കുട്ടി കമ്മിറ്റി അംഗങ്ങളോട് തുറന്നു പറഞ്ഞു.

തുടര്‍ന്ന് കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌കര്‍ ഒരു മാസത്തേക്കു ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയച്ചു.
കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കല്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി.

Exit mobile version