സുരേഷ് തന്റെ വീട്ടില്‍ വിരിയിച്ചത് മൂര്‍ഖന്റെ 10 മുട്ടകള്‍, ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് കൊണ്ടുവന്ന പാമ്പിനെ കിട്ടിയത് ആലംകോട് നിന്ന്; ഉത്ര കൊലക്കേസില്‍ വീണ്ടും നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും നിര്‍ണായ വിവരങ്ങള്‍ പുറത്ത്. ഉത്രയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി.

ഉത്ര കൊലക്കേസിലെ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും ഇന്നലെയാണ് പുനലൂര്‍ കോടതി വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഏഴു ദിവസത്തേക്കാണ് ഇരുവരെയും വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്. മൂര്‍ഖനെ പിടിച്ച പുരയിടത്തില്‍ പ്രതികളെ എത്തിച്ചു തെളിവെടുത്തു.

സുരേഷിന്റെ വീട്ടില്‍ നിന്നും പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷിന് മൂര്‍ഖന്റെ 10 മുട്ടകള്‍ കൂടി ലഭിച്ചുവെന്നും ഇവ സുരേഷ് സ്വന്തം വീട്ടില്‍ കൊണ്ടു പോയി വിരിയിച്ചെന്നും വനം വകുപ്പിന് വിവരം ലഭിച്ചു.

എന്നാല്‍ ഇവ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെ എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുറന്നുവിട്ടോ എന്നൊക്കെ വരും ദിവസങ്ങളിലെ തെളിവെടുപ്പിനു ശേഷമേ വ്യക്തമാകൂ. പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്.

Exit mobile version