വീട്ടിലിരുന്ന് ഇഷ്ടം പോലെ വിഷം തുപ്പിക്കോളൂ; മനേക ഗാന്ധിയ്ക്ക് കോളാമ്പിയും മലപ്പുറത്തിന്റെ ഭൂപടവും ചരിത്രവും അയച്ച് കൊടുത്ത് യൂത്ത് കോൺഗ്രസ്

മലപ്പുറം: പാലക്കാട് അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിന് പിന്നാലെ മലപ്പുറത്തിന് നേരെ വർഗ്ഗീയ വിഷം തുപ്പിയ ബിജെപി എംപി മനേക ഗാന്ധിക്ക് എതിരെ യൂത്ത് കോൺഗ്രസ്. മനേക ഗാന്ധിക്ക് മലപ്പുറത്തിന്റെ ഭൂപടവും ചരിത്രവും പാഴ്‌സലയച്ച് യൂത്ത് കോൺഗ്രസ്. വിഷം തുപ്പാൻ കോളാമ്പിയും സംഘടന പോസ്റ്റലായി അയച്ചിട്ടുണ്ട്.

മലപ്പുറത്തിന് എതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് മനേകഗാന്ധി ദേശീയവാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും ട്വിറ്ററിലും ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. വർഗീയവും നിന്ദ്യവുമായ വാക്കുകളാണ് എംപിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്നും വിദ്വേഷ പ്രചരണത്തിന്റെ അവർക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ അവഹേളിച്ച നടപടിക്കെതിരെ കേരള ലോയേഴ്‌സ് ഫോറം മലപ്പുറം യൂണിറ്റ് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. മലപ്പുറത്തിന്റെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കാതെ പ്രസ്താവന നടത്തിയ ബിജെപി നേതാവ് മനേക ഗാന്ധി മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ആവശ്യപ്പെട്ടു. സൗഹാർദത്തോടെ ജനങ്ങൾ ജീവിക്കുന്ന ജില്ലയിൽ ബോധപൂർവം വിഭാഗീയത ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും ഉയരുന്നത്.

Exit mobile version