അടിപിടിക്കിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചയാളെ ഇടിച്ച് ഇഞ്ചിപ്പരിവമാക്കി യുവാക്കള്‍, ഒടുവില്‍ അറസ്റ്റ്

ഓയൂര്‍; അടിപിടി നടക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയയാളിനെ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ വെളിയം പരുത്തിയറയിലാണ് സംഭവം. പരുത്തിയറ ഹരിതാഭവനില്‍ ഹരിദാസ് (50), രജീവ് ഭവനില്‍ രാജീവ് (37) എന്നിവരാണ് അറസ്റ്റിലായത്.

ഓയൂര്‍ വാപ്പാല, വേട്ടശേരിയില്‍ വീട്ടില്‍ രാജുവിനാണ് (46) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 5 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാക്കള്‍ തമ്മില്‍ അടിപിടികൂടുന്നത് കണ്ട് ശാന്തമാക്കാന്‍ എത്തിയതായിരുന്നു രാജു. എന്നാല്‍ വഴക്ക് അവസാനിക്കില്ലെന്ന് കണ്ടതോടെ യുവാക്കളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.

അതിനിടെ ക്ഷുഭിതരായ ഹരിദാസും രാജീവും ചേര്‍ന്ന് രാജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ രാജുവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിപിടിക്കിടെ ഹരിദാസിനും സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇരുകൂട്ടരും ആശുപത്രിയില്‍ ചികിത്സ തേടി.

ഇരുവിഭാഗത്തിലുമുള്ളവര്‍ക്കെതിരെ പൂയപ്പള്ളി പോലീസ് കേസെടുത്തു. തുടര്‍ന്ന് ഹരിദാസിനെയും രാജീവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഹരിദാസിനെയും രാജീവിനെയും കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version