സംസ്ഥാനത്തെ മദ്യശാലകൾ ഒരുമിച്ച് തുറക്കും; തീയതി ഉടൻ അറിയിക്കുമെന്നും എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാരണം അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ മദ്യശാലകൾ എല്ലാം തന്നെ ഉടൻ തുറക്കുമെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ.

എല്ലാ മദ്യവിൽപ്പന ശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു. ബെവ്‌കോയിലെ അതേ വിലയ്ക്ക് ബാറിൽ നിന്ന് മദ്യം പാഴ്‌സൽ ലഭിക്കും. ബാറിൽ പാഴ്‌സലിന് പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിക്കും. പാഴ്‌സൽ താത്ക്കാലിക സംവിധാനമാണെന്നും കള്ള് ക്ഷാമം വൈകാതെ തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യത്തിന് നികുതി വർധിപ്പിക്കാൻ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാൻ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധത്തിനായാണ് പ്രത്യേക സെസ് ഏർപ്പെടുത്തിയത്.

ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി കൊടുക്കുന്നതിലൂടെയും കൂടുതൽ വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ബാറുകളിലൂടെ പാഴ്‌സലായി നൽകുന്നതിലൂടെ കൂടുതൽ വരുമാനം സർക്കാരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version