ഒകെ വാസു മലബാര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്; ഹിന്ദു അംഗമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്ന് വിടി ബല്‍റാം

ആകെ 76 ഹിന്ദു എംഎല്‍എമാരില്‍ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചു.

തിരുവനന്തപുരം: മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഒകെ വാസുവിനെയും അംഗമായി പിപി വിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എന്‍ വിജയകുമാറിനെയും തിരഞ്ഞെടുത്തു. ആകെ 76 ഹിന്ദു എംഎല്‍എമാരില്‍ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചു. യുഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. നിയമസഭയിലെ ഹിന്ദുഅംഗങ്ങള്‍ക്കാണ് വോട്ട് അവകാശമുള്ളത്.

യുഡിഎഫില്‍നിന്നു മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കു പടന്നയില്‍ പ്രഭാകരന്‍, കെ രാമചന്ദ്രന്‍ എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കെ പ്രിയംവദയുമാണു മത്സരിച്ചത്.

ഹിന്ദു അംഗമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നു കാണിച്ചു വോട്ടെടുപ്പില്‍ നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് വിടി ബല്‍റാം എംഎല്‍എ കത്ത് നല്‍കിയിരുന്നു. പിന്നാലെ സ്ഥലത്തുണ്ടായിട്ടും എംഎല്‍എ വോട്ട് ചെയ്യാനെത്തിയില്ല. സാങ്കേതികമായി വോട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ് വിശദീകരിച്ചെങ്കിലും രഹസ്യബാലറ്റായതിനാല്‍ വിപ്പ് ഉണ്ടായിരുന്നില്ല.

ഭരണപക്ഷത്തുനിന്നു സിപിഎം അംഗം കെവി വിജയദാസും കേരള കോണ്‍ഗ്രസ്- ബി അംഗം കെബി ഗണേഷ് കുമാറും വോട്ടെടുപ്പിനെത്തിയില്ല.

Exit mobile version