മദ്യത്തേക്കാൾ ഇരട്ടി വീര്യം; 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്ന് വിറ്റു; പാലക്കാട് മുൻഫിഷറീസ് ജീവനക്കാരൻ പിടിയിൽ; മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

പാലക്കാട്: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തേക്കാൾ ഇരട്ടി വീര്യമുള്ള ഹോമിയോ മരുന്ന് വിൽപ്പന നടത്തിയ മുൻ ഫിഷറീസ് ജീവനക്കാരൻ പിടിയിൽ. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. ഈ ഹോമിയോ മരുന്ന് കഴിച്ചു പലർക്കും ദേഹാസ്വാസ്ഥ്യം വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഇയാളെ അറസ്റ്റു ചെയ്തത്. ശ്രീ വൽസം വീട്ടിൽ വിജയൻ (65) ആണ് പിടിയിലായത്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഇരട്ടിയോളം വരുന്ന 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നാണ് പിടിച്ചെടുത്തത്. വിദേശ മദ്യത്തിൽ പോലും 42% ആൽക്കഹോൾ മാത്രമാണ് അടങ്ങിയിട്ടുള്ളത്.

Mother Tincture Zingi ber എന്ന പേരിൽ അറിയപ്പെടുന്ന മരുന്നാണ് പിടിച്ചെടുത്തത്. ലഹരിക്ക് വേണ്ടി മദ്യത്തിന് പകരമായി ചിലർ വ്യാപകമായി ഉപയോഗിച്ച് വരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രിയിൽ നടന്ന പരിശോധനയിലാണ് 10 കുപ്പി മരുന്നുമായി വിൽപ്പന നടത്തി വന്നിരുന്ന വിജയനെ പിടികൂടിയത്. ഇയാൾ റിട്ടയർ ചെയ്ത ഫിഷറീസ് ജീവനക്കാരനാണ്. മരുന്ന് കഴിക്കുന്നതിനു വേണ്ടി കള്ള് ഷാപ്പ് മോഡൽ സൗകര്യവും ഇദ്ദേഹം ചെയ്തു കൊടുത്തിരുന്നു.

കാംബ്രത്ത് ചള്ളയിലുള്ള ഒരു ഹോമിയോ ഡോക്ടറുടെ കൈയിൽ നിന്നുമാണ് ഇദ്ദേഹം മരുന്ന് വാങ്ങിയത്. ഇന്നലെ മാത്രം 100 ഓളം കുപ്പി മരുന്ന് മേഖലയിൽ വിൽപ്പന നടത്തിയെന്ന് വിജയൻ മൊഴി നൽകി. സംഭവത്തിൽ എക്‌സൈസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു.

ഒരു മെഡിക്കൽ പ്രാക്ടീഷണർക്ക് പോലും ഒരു നിശ്ചിത അളവിൽ മാത്രമേ ഈ മരുന്ന് കൈവശം വെക്കുവാനോ, രോഗിക്ക് എഴുതി കൊടുക്കുവാനോ പാടുള്ളൂ. 100 രൂപ മാത്രം വില വരുന്ന ഒരു ബോട്ടിൽ മരുന്ന് 500 രൂപക്ക് ആണ് ഇയാൾ വിറ്റിരുന്നത്. ലോക്ക് ഡൗണിൽ കൊല്ലങ്കോട് മേഖലയിൽ വ്യാപകമായി വ്യാജ വാറ്റ് അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയും, മദ്യത്തിന്റെ മറവിൽ മരുന്ന് വിൽപ്പന എന്നിവ വ്യാപകമാവുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പാലക്കാട് ഐബി റെയ്ഡ് സംഘടിപ്പിച്ചത്.

Exit mobile version