പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂളുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധം, ഒരു കുട്ടിക്ക് രണ്ടെണ്ണം വീതം സൗജന്യമായി നല്‍കും

തൃശ്ശൂര്‍: പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കൊറോണ വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും വിദ്യാലയങ്ങളില്‍ പുതിയ അധ്യയനവര്‍ഷത്തില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മേയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തി. ഒരുകുട്ടിക്ക് രണ്ട് മുഖാവരണം വീതമാണ്‌ നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും.

മാസ്‌കുകളുടെ നിര്‍മ്മാണം ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചായിരിക്കും. സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ മാസ്‌കുകളുടെ നിര്‍മ്മാണ ചെലവ് വകയിരുത്തും. മുഖാവരണ നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാമെന്ന് നിര്‍ദേശമുണ്ട്.

വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നല്‍കിയാല്‍ അത് വകയിരുത്തണം. ഓരോ ബി.ആര്‍.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിര്‍മിക്കണം. മുഖാവരണനിര്‍മാണത്തിനുള്ള വസ്തുക്കള്‍ ബി.ആര്‍.സി. വാങ്ങണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍

* കഴുകി വീണ്ടും ഉപയോഗിക്കാനാകുന്ന പരുത്തിത്തുണിയിലായിരിക്കും നിര്‍മാണം.
* ഓരോ ബി.ആര്‍.സി.യിലും കുറഞ്ഞത് 30,000 മുഖാവരണം നിര്‍മിക്കണം.
* മുഖാവരണനിര്‍മാണത്തിനുള്ള വസ്തുക്കള്‍ ബി.ആര്‍.സി. വാങ്ങണം
* മുഖാവരണ നിര്‍മാണത്തിന് രക്ഷിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം തേടാം.
* മേയ് 30-നുള്ളില്‍ സ്‌കൂളുകളില്‍ മുഖാവരണം എത്തിക്കണം.
* സൗജന്യ യൂണിഫോമിനായുള്ള തുകയില്‍ ഇതിന്റെ ചെലവ് വകയിരുത്തും
* മുഖാവരണനിര്‍മാണത്തിനായി കൂട്ടംകൂടരുത്.
* വ്യക്തികളോ സ്ഥാപനങ്ങളോ സൗജന്യമായി മുഖാവരണം നല്‍കിയാല്‍ അത് വകയിരുത്തണം.

Exit mobile version