രാപകലില്ലാതെ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി; ആദ്യ ശമ്പളം വാങ്ങി മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

കുന്നംകുളം: രാവും പകലുമെന്നില്ലാതെ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് ആദ്യ ശമ്പളം വാങ്ങി വീട്ടിലേക്ക് മടങ്ങവെ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന ആഷിഫ് (23) ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ വെളപ്പായയിലാണ് അപകടമുണ്ടായത്. മുളങ്കുന്നത്തുകാവില്‍നിന്ന് അവണൂര്‍ ഭാഗത്തേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിന്‍ചക്രത്തിനടിയിലേയ്ക്ക് നിയന്ത്രണംവിട്ട ബൈക്ക് കയറിപ്പോയി.

ഗുതരമായി പരിക്കേറ്റ ആഷിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച് 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.

രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ഇവിടെനിന്നും മടങ്ങവെയാണ് അപകടം സംഭവിച്ചത്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ അയാളെ മെഡിക്കല്‍ കോളേജിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നത് ആഷിഫാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന്‍ പറയുന്നു.

പിന്നീട് തിരിച്ചുവന്നപ്പോള്‍ ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചു. എന്നാല്‍, അതിനും തയ്യാറാവുകയും മറ്റുള്ളവര്‍ക്ക് ധൈര്യം പകരുകയും ചെയ്തതും ആഷിഫായിരുന്നെന്ന് സൂപ്രണ്ട് ഓര്‍ക്കുന്നു.ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ആഷിഫിന്റെ മാതാവ് ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്.

Exit mobile version