പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല,കുതിക്കാനാ’, ലോക്ക് ഡൗണില്‍ വളണ്ടിയറായി സന്തോഷ് കീഴാറ്റൂര്‍, ഈ പ്രതിസന്ധിയേയും നാം അതിജീവിക്കുമെന്ന് താരം

കണ്ണൂര്‍: കൊറോണ വ്യാപനം തടയാന്‍ വീടുകളില്‍ കഴിയുമ്പോള്‍ നടന്‍ സന്തോഷ് കീഴാറ്റൂരിന് ജനങ്ങളോട് പറയാനുള്ളത് പുലിമുരുകനിലെ ‘പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല…കുതിക്കാനാ…’ എന്ന മാസ് ഡയലോഗാണ്. കൊറോണയെ നേരിടാനായി നാം ഇന്ന് വീടുകളില്‍ അടങ്ങിക്കഴിയുന്നത് ഒരു ഒളിച്ചിരിപ്പല്ല…നമ്മുടെ നാട് വലിയൊരു വിപത്തില്‍ നിന്നും മുക്തി നേടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളാണ് ഇതെന്ന് നാം ഓരോരുത്തരും ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു.

രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയേയും നാം അതിജീവിക്കുമെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഹോംഡെലിവറി കോള്‍ സെന്ററില്‍ എത്തിയതായിരുന്നു താരം. മണിക്കൂറുകളോളം അദ്ദേഹം കോള്‍ സെന്ററില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചു.

താന്‍ സന്തോഷ് കീഴാറ്റൂരാണെന്ന് പറയാതെയായിരുന്നു അദ്ദേഹം സാധനങ്ങള്‍ ആവശ്യപ്പെട്ട് വിളിച്ചവരുടെ കോള്‍ എടുത്തത്. സാധനങ്ങളുടെ പട്ടിക എഴുതി വെച്ച ശേഷം സംസാരിക്കുന്നത് സന്തോഷ് കീഴാറ്റൂരാണെന്ന് പരിചയപ്പെടുത്തി. ഇതോടെ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പ്രിയനടനോട് അല്പ നേരം സംസാരിക്കാന്‍ അവസരം കിട്ടിയ ത്രില്ലിലായിരുന്നു ഫോണ്‍ വിളിച്ചവരില്‍ പലരും.

ഈ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററിന്റെ ഭാഗമാകാനും കുറച്ച് പേര്‍ക്കെങ്കിലും സഹായം ലഭ്യമാക്കാന്‍ കഴിഞ്ഞതിലും വളരെയധികം സന്തോഷമുണ്ടെന്ന് കീഴാറ്റൂര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് താന്‍ പുറത്തിറങ്ങിയതെന്നും നിയന്ത്രണങ്ങള്‍ ഒക്കെ പാലിച്ച് വീട്ടില് കഴിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version