തിരുവനന്തപുരം: കേരളത്തിൽ ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കുന്നതിൽ യോജിപ്പില്ലെന്ന് സംസ്ഥാന മന്ത്രിസഭാ യോഗം. ലോക്ക് ഡൗൺ കാലാവധി നീട്ടുന്ന കാര്യത്തിൽ കേന്ദ്ര നിർദേശം അറിഞ്ഞ് അന്തിമതീരുമാനം ആകാമെന്ന നിലപാടെടുത്തിരിക്കുകയാണ് മന്ത്രിസഭായോഗം. അന്തിമ തീരുമാനം കേന്ദ്രം പറയട്ടെ, അതിന് ശേഷം സംസ്ഥാനം തീരുമാനം എടുക്കും. ഇതിനായി പതിമൂന്നിന് മന്ത്രിസഭായോഗം വീണ്ടും ഉണ്ടാകും. പത്താം തീയതിയോടെ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കേരളത്തിൽ കൊവിഡ് വ്യാപന സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന വിലയിരുത്തൽ.
എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിൻവലിച്ച് പഴയപടിയാകുന്നതിനോട് സംസ്ഥാനത്തിനും യോജിപ്പില്ല, ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന കാര്യത്തിലാണ് കേന്ദ്ര സർക്കാരും ഊന്നുന്നത്. ഏതായാലും ഏതൊക്കെ മേഖലകളിൽ എങ്ങനെയൊക്കെ നിന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന കാര്യം വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കാനാണ് നിലവിലെ ധാരണ.