ഇടുക്കിയിലെ കൊവിഡ് ബാധിതന്‍ നിയമസഭയില്‍ കാണാന്‍ വന്നു, അന്ന് കൂടിക്കാഴ്ച നടന്നില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ച വ്യക്തി നിയമസഭയിലെ ഓഫീസില്‍ കാണാന്‍ വന്നിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ സെക്രട്ടേറിയറ്റില്‍ മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ലെന്നും രമേശ് പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിലും നിയമസഭ മന്ദിരത്തിലും പോയെന്നാണ് പ്രാഥമിക വിവരം. പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുകയും ഇവരെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായ അവസ്ഥയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക് ഔട്ട് കാലത്ത് ജനജീവിതം സുഗമമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറയുന്നു. വിലക്കയറ്റം പിടിച്ച് നിര്‍ത്താനും അവശ്യ വസ്തുക്ഷാമം പരിഹരിക്കാനും വേണ്ടത് അടിയന്തര നടപടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Exit mobile version