12 വർഷത്തിനിടെ 2 ലീവ് മാത്രം; പത്തനംതിട്ടയുടെ കളക്ടർ ബ്രോ പിബി നൂഹ് ഐഎഎസിന്റെ വിജയഗാഥ ഇങ്ങനെ

റാന്നി: പ്രളയകാലത്തും ഇപ്പോൾ കൊറോണയും ഏറെ നാശം വിതച്ച ജില്ലയാണ് പത്തനംതിട്ട. ഈ ദുരന്തസമയങ്ങളിലെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് ജില്ലാ ഭരണകൂടവും കളക്ടർ പിബി നൂഹും ജനങ്ങൾക്ക് ആശ്വാസമേകി എല്ലാ പ്രവർത്തനങ്ങളുടേയും മുന്നിലുണ്ട്. പത്തനംതിട്ടയുടെ സ്വന്തം കളക്ടർ ബ്രോ ആയി മാറിയ പിബി നൂഹ് ഇത്രമാത്രം സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിലനിൽക്കുന്നതിന് പിന്നിൽ അദ്ദേഹം കടന്നുവന്ന കല്ലുംമുള്ളും നിറഞ്ഞ അനുഭവങ്ങൾ കൂടി കാരണമാണ്. ശരാശരി വിദ്യാർത്ഥിയിൽ നിന്നും ഐഎഎസ് നേടി രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ മിടുക്കരുടെ കൂട്ടത്തിലേക്ക് പിബി നൂഹ് എത്തിയത് സ്വന്തം പ്രയത്‌നം കൊണ്ടുതന്നെയാണ്.

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതു മുതൽ ജില്ലാ കളക്ട്രേറ്റിൽ 24 മണിക്കൂറും കർമനിരതനായിരിക്കുന്ന പിബി നൂഹ് ഐഎഎസിനോട് ജനങ്ങൾക്കും കടപ്പാട് മാത്രമെയുള്ളൂ.

ചെറിയൊരു കടയിൽ നിന്നുള്ള വരുമാനം കൊണ്ട് പിബി നൂഹ് എന്ന ഏഴാമൻ ഉൾപ്പടെ എട്ട് മക്കളേയും നല്ലരീതിയിൽ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച ഉപ്പയുടേയും ഉമ്മ മീരാവുമ്മയുടേയും നിശ്ചയദാർഢ്യത്തിന് ഐഎഎസ് തന്നെ എത്തിപ്പിടിച്ചാണ് രണ്ട് മക്കൾ കടപ്പാട് വീട്ടിയത്. നാട്ടിലെ സർക്കാർ സ്‌കൂളിലായിരുന്നു പത്തുവരെ നൂഹിന്റെ വിദ്യാഭ്യാസം. ശേഷം, പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടേ രണ്ടു ദിവസം മാത്രമേ താൻ ആബ്‌സന്റ് ആയിട്ടുള്ളൂവെന്ന് പിബി നൂഹ് ഓർത്തെടുക്കുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഗ്രാൻഡ് മദർ മരിക്കുമ്പോഴും പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്ത് ഗ്രാൻഡ് ഫാദർ മരിക്കുമ്പോഴും.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്ന സ്വപ്‌നം കണ്ട് എൻട്രൻസ് പരീക്ഷ എഴുതിയ നൂഹിന് പക്ഷെ, ഒടുവിൽ അഗ്രികൾചർ പഠനത്തിലെത്തി ചേരേണ്ടി വന്നു. അതിന്റെ സാധ്യതകൾ അറിയാതിരുന്ന നൂഹിന് പിന്നീട് നിരാശയായിരുന്നു സംഭവിച്ചത്. എന്നാൽ, ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പിബി സലിമിന് ഐഎഎസ് കിട്ടിയതോടെ കാഴ്ചപ്പാടെല്ലാം കീഴ്‌മേൽ മറിഞ്ഞു. ചേട്ടന്മാരെല്ലാം മികച്ച വിദ്യാർത്ഥികളായിരുന്നുവെങ്കിലും സ്‌കൂളിലെ ആവറേജ് സ്റ്റുഡന്റ് ആയിരുന്നതിനാൽ ഐഎഎസിനെ കുറിച്ച് അതുവരെ താൻ ചിന്തിച്ചിരുന്നില്ലെന്ന് നൂഹ് പറയുന്നു. എങ്കിലും കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ തനിക്കുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചു. അഗ്രികൾചർ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്.

പിന്നീട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ച് നടത്തിയ പിജി എൻട്രൻസ് പരീക്ഷയിൽ വിജയിച്ച് ബംഗളൂരുവിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയി. 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതോടെ ഐഎഎസ് എന്ന സ്വപ്‌നം കൈയ്യെത്തും ദൂരത്തെത്തി. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്‌നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരിക്കൽ കൂടി സിവിൽ സർവീസ് എഴുതിയത്. അങ്ങനെ 2012 ൽ 43-ാം റാങ്ക് നേടി ഐഎഎസിലേക്ക്. ഇപ്പോൾ ആരും പ്രശംസിക്കുന്ന മികച്ച ഭരണനേതൃത്വത്തിന് ഉടമയായി പത്തനംതിട്ട ജില്ലാ കളക്ടർ പോസ്റ്റിലും.

Exit mobile version