വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രദീപിന് വെട്ടേറ്റത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഗിരീഷ് എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്ന് വെളുപ്പിന് 1.30നാണ് സംഭവം. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപമാണ് പ്രദീപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ഗിരീഷാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായ പ്രദീപും ഗിരീഷും തമ്മില്‍ കഴിഞ്ഞ ദിവസം വൈകിട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് പ്രദീപ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ ഹാജരാവാന്‍ ഇരുവരോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രാത്രി 1.30ന് പ്രദീപിന് വെട്ടേല്ക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഗീരീഷിനെ അന്വേഷിച്ച് പോലീസ് വീട്ടില്‍ ചെന്നെങ്കിലും ഇയാള്‍ ഓടി പുഴകടക്കുകയായിരുന്നു. പുഴയുടെ തുരുത്തിലെവിടെങ്കിലും ഇയാള്‍ ഒളിച്ചിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ഗരീഷിന് വേണ്ടി അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

Exit mobile version