തിരുവനന്തപുരം: തലസ്ഥാനത്തെ നെയ്യാറ്റിൻകര പ്രദേശത്ത് വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതിൽ നാട്ടുകാരിൽ ആശങ്ക. മനുഷ്യരക്തമാണ് കണ്ടെത്തിയിരിക്കുന്നത് പോലീസ് നിഗമനത്തിലെത്തുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരുമായി. പരിസരത്തു നിന്നും രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നെയ്യാറ്റിൻകര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിനടുത്ത് ഒരു കിലോമീറ്റർ ചുറ്റളവിലാണ് രക്തക്കറ കണ്ടത്. രാവിലെ റോഡിലെ രക്തതുള്ളികളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടവിന് സമീപത്തും വീടുകളുടെ ചുമരിലും രക്തക്കറ കണ്ടെത്തി. പിന്നാലെ രക്തം പുരണ്ട പേപ്പറുകളും തോർത്തുകളും കിട്ടി. കടവിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ അടിപിടിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. കവർച്ചാസംഘമാകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് രക്തസാമ്പിൾ ശേഖരിച്ചു.