ഗവർണറുടെ വ്യക്തിപരമായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമാക്കില്ല: ഗവർണർക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരം: സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പൗരത്വഭേദഗതി സംബന്ധിച്ച വ്യക്തിപരമായ പരാമർശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്പീക്കറെ നിയമസഭയിൽ തടയാൻ ശ്രമിച്ച പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ്. പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്‌തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗവർണറുടെ പരാമർശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കും. വിയോജിപ്പ് രേഖയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ കത്ത് നൽകുന്നത് കീഴ്‌വഴക്കമല്ലെന്നും സ്പീക്കർ പ്രതികരിച്ചു.

ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും. പ്രമേയത്തിന് ഇതുവരെ സമയം അനുവദിച്ചിട്ടില്ല. സമയം അനുവദിക്കാത്ത പ്രമേയ പട്ടികയിലാണ് ഇപ്പോൾ അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ നയത്തിലും പരിപാടിയിലും ഉൾപ്പെടുന്നതല്ല പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശങ്ങൾ എന്ന് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദഭാഗമായ 18ാം അധ്യായം വായിച്ചത്.

Exit mobile version