സമുദായത്തേയും സിഎഎ വിരുദ്ധ പ്രക്ഷോഭത്തേയും മുസ്ലിം ലീഗ് ഒറ്റി; സിഎഎയ്ക്ക് സ്റ്റേ വേണ്ടെന്ന് സുപ്രീംകോടതിയിൽ കപിൽ സിബൽ നിലപാട് മാറ്റിയത് ലീഗിന്റെ നിർദേശത്തെ തുടർന്ന്; ചോദ്യം ചെയ്ത് അഡ്വ. സുഭാഷ് ചന്ദ്രൻ

ന്യൂഡൽഹി/ കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ തെരുവിൽ പ്രക്ഷോഭം നയിക്കുന്നതിനിടെ സുപ്രീംകോടതിയിൽ മുസ്ലിം ലീഗ് ഒറ്റുകാരായോ എന്ന ചോദ്യമുന്നയിച്ച് സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് ചന്ദ്രൻ കെആർ. സിഎഎയ്ക്ക് സ്‌റ്റേ വേണ്ടെന്ന് മുസ്ലിം ലീഗിന് വേണ്ടി സുപ്രീംകോടതിയിലെത്തിയ കപിൽ സിബൽ വാദിച്ചത് എന്തിനെന്ന് അഡ്വ. സുഭാഷ് ചന്ദ്രൻ ചോദിക്കുന്നു. ഡിവൈഎഫ്‌ഐ സമർപ്പിച്ച ഹർജിയിൽ വാദം ഉന്നയിക്കാനായി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് സുഭാഷ് ചന്ദ്രൻ.

പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ സ്റ്റേയ്ക്കു വേണ്ടി സിബൽ കോടതി മുമ്പാകെ ആവശ്യമുന്നയിക്കാതിരുന്നത് മുസ്ലീം ലീഗിന്റെ ബ്രീഫിങ്ങ് കൗൺസിൽ കൈമാറിയ ഒരു കുറിപ്പിനു ശേഷമാണെന്ന് കോടതി റിപ്പോർട്ടർ ബി ബാലഗോപാൽ റിപ്പോർട്ട് ചെയ്‌തെന്ന് സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. സന്ദർശക ഗാലറിയിൽ നിന്നാണ് ലീഗ് അഭിഭാഷകൻ ഈ കുറിപ്പുമായി സിബലിനടുത്തെത്തിയതെന്നും ബി ബാലഗോപാൽ തന്റെ വാർത്തയിൽ പറയുന്നു. ഈ സമയം, കോടതിയിൽ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പിവി അബ്ദുൾ വഹാബുമുൾപ്പടെയുള്ള മുസ്ലീം ലീഗ് പ്രമുഖ നേതാക്കളെല്ലാം കോടതിയുടെ സന്ദർശക ഗാലറിയിലുണ്ടായിട്ടും സ്‌റ്റേ എന്നൊരു വാക്ക് ലീഗ് അഭിഭാഷകൻ ഉന്നയിക്കാത്തത് സമുദായത്തെ ഒറ്റിക്കൊടുത്തതിന് തുല്യമാണെന്ന് സുഭാഷ് ചന്ദ്രൻ കുറ്റപ്പെടുത്തുന്നു.

സ്റ്റേ നൽകാൻ കോടതിക്ക് വിമുഖതയുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടികൾ തത്കാലികമായി നടപ്പാക്കില്ലെന്ന് കോടതി നിർദേശിക്കണമെന്നോ ഡിവൈഎഫയ്ക്ക് വേണ്ടി അഡ്വ. പിവി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടിരുന്നെന്നും സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തന്റെ കക്ഷിയുടെ നിർദേശപ്രകാരമാണ് അഭിഭാഷകർ കോടതിയിൽ വാദങ്ങൾ ഉന്നയിക്കുകയും നിലപാടെടുക്കുകയുമെന്നിരിക്കെ, സ്റ്റേ ആവശ്യമെന്ന മുൻ നിലപാടിൽ നിന്നും സിബലിനെ പിന്തിരിപ്പിച്ച ‘രഹസ്യ കുറിപ്പ്’ നൽകിയതാരെന്നും, അതിനു പിറകിലെ ചേതോവികാരവും താത്പര്യങ്ങളെന്തെന്നും വിശദീകരിക്കാൻ സമുദായത്തോടും സിഎഎ വിരുദ്ധ പ്രക്ഷോഭകരോടും മതേതര ഇന്ത്യയോടും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ബാധ്യതയുണ്ടെന്ന് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അഡ്വ. സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്:

സമുദായത്തേയും CAA വിരുദ്ധ പ്രക്ഷോഭത്തേയും മതേതര ഇന്ത്യയേയും ഒറ്റിയതാര്? എന്തിന്?

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള കേസിൽ DYFl ക്കു വേണ്ടി സീനിയർ അഭിഭാഷകൻ പി വി സുരേന്ദ്രനാഥിനൊപ്പം ഞാനും സുപ്രീം കോടതിയുടെ ഒന്നാം നിരയിൽ തന്നെയുണ്ടായിരുന്നു. വാദത്തിനിടയിൽ സ്റ്റേ ആവശ്യം പരിഗണിക്കരുതെന്ന് അറ്റോർണി ജനറൽ കോടതിയോടാവശ്യപ്പെട്ടപ്പോൾ സർക്കാറിന്റെ മറുപടി സത്യവാങ്മൂലത്തിനു മുൻപ് സ്റ്റേ നൽകാൻ കോടതിക്ക് വിമുഖതയുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നടപടികൾ തത്കാലികമായി നടപ്പാക്കില്ലെന്ന് കോടതി നിർദ്ദേശിക്കണമെന്നോ, അല്ലാത്തപക്ഷം ഇക്കാര്യം സർക്കാർ കോടതി മുമ്പാകെ ഉറപ്പു നൽകണമെന്നോ DYFIക്കു വേണ്ടി പി വി സുരേന്ദ്രനാഥ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ ഏറ്റവും പിൻ നിര ഗാലറിയിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഇത് കാണാതെ പോകുകയോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയോ ചെയ്തു; അത് അവരുടെ സ്വാതന്ത്ര്യവും താത്പര്യവും.

എന്നാൽ ഈ കുറിപ്പ് മറ്റൊരു സുപ്രധാന കാര്യം സൂചിപ്പിക്കാനാണ്.
കോടതി റിപ്പോർട്ടർ ബി ബാലഗോപാലിന്റെ ഭാഷയിൽ മുസ്ലീം ലീഗിനു വേണ്ടി ഹാജരായത് സീനിയർ അഭിഭാഷകൻ ശ്രീ.കപിൽ സിബൽ (CAA കേസിൽ ചുരുങ്ങിയത് 10 ലധികം ഹർജിക്കാർക്കു വേണ്ടി സിബൽ ഹാജരാകുന്നുണ്ട്). പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ സ്റ്റേയ്ക്കു വേണ്ടി സിബൽ കോടതി മുമ്പാകെ ആവശ്യമുന്നയിക്കാതിരുന്നത് മുസ്ലീം ലീഗിന്റെ ബ്രീഫിങ്ങ് കൗൺസിൽ കൈമാറിയ ഒരു കുറിപ്പിനു ശേഷമാണെന്ന് ബാലു തന്റെ വാർത്തയിൽ സൂചിപ്പിക്കുന്നു. സന്ദർശക ഗാലറിയിൽ നിന്നാണ് ലീഗ് അഭിഭാഷകൻ ഈ കുറിപ്പുമായി സിബലിനടുത്തെത്തിയതെന്നും ബി ബാലഗോപാൽ തന്റെ വാർത്തയിൽ പറയുന്നു. CAA കേസ് പരിഗണിക്കുമ്പോൾ പികെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പി വി അബ്ദുൾ വഹാബുമുൾപ്പടെയുള്ള മുസ്ലീം ലീഗ് പ്രമുഖ നേതാക്കളെല്ലാം കോടതിയുടെ സന്ദർശക ഗാലറിയിലുണ്ടായിരുന്നു താനും.

സ്വന്തം താത്പര്യപ്രകാരമല്ല, തന്റെ കക്ഷിയുടെ നിർദ്ദേശപ്രകാരമാണ് അഭിഭാഷകർ കോടതിയിൽ വാദങ്ങൾ ഉന്നയിക്കുകയും നിലപാടെടുക്കുകയുമെന്നിരിക്കെ, സ്റ്റേ ആവശ്യമെന്ന മുൻ നിലപാടിൽ നിന്നും സിബലിനെ പിന്തിരിപ്പിച്ച ‘രഹസ്യ കുറിപ്പ്’ നൽകിയതാരെന്നും, അതിനു പിറകിലെ ചേതോവികാരവും താത്പര്യങ്ങളെന്തെന്നും വിശദീകരിക്കാൻ സമുദായത്തോടും CAA വിരുദ്ധ പ്രക്ഷോഭകരോടും മതേതര ഇന്ത്യയോടും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ബാധ്യതയുണ്ട്.

നബി: ഇന്ന് പരിഗണിച്ചത് ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമർപ്പിക്കപ്പെട്ട ഹർജികളാണ്. കേരള സർക്കാർ സമർപ്പിച്ചിരിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരമുള്ള ഒറിജിനൽ സ്യൂട്ടാണ്. പ്രശ്‌നം ഒന്നാണെങ്കിലും ഹരജികളുടെ സ്വഭാവം രണ്ടാണ്. സർക്കാറിന്റെ ഹർജി അടുത്ത ആഴ്ചയ്ക്കകം സുപ്രീം കോടതി മുമ്പാകെയെത്തും.

Exit mobile version