കളിയിക്കാവിളയിൽ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അൽ ഉമ്മ’ പ്രവർത്തകർ; കേന്ദ്രം ബംഗളൂരു

തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക്‌പോസ്റ്റിൽ എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും. അബ്ദുൾ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നത്. തമിഴ്‌നാട്ടിലെ ‘അൽ ഉമ്മ’ എന്ന നിരോധിതസംഘടനയുടെ പ്രവർത്തകരാണ് ഇവർ. പൊങ്കലിനോടനുബന്ധിച്ച് കോടതി അവധിയായതിനാൽ തക്കലയിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് സാധ്യത. മുഖ്യപ്രതികളായ നാഗർകോവിൽ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുൾ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പി ഡിവൈഎസ്പി ഓഫീസിൽനിന്ന് ഇരുവരെയും മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി തമിഴ്‌നാട് പോലീസിന് കൈമാറിയത്.

ചൊവ്വാഴ്ച രാത്രിതന്നെ പോലീസ് തൗഫീഖിനെയും അബ്ദുൾ ഷെമീമിനെയും കൊണ്ടുപോയി. കർണാടക പോലീസ് ഇരുവരെയും ചോദ്യംചെയ്തിരുന്നു. പ്രതികൾ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘അൽ ഉമ്മ’ പ്രവർത്തകൻ കാജ മൊയ്തീന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മെഹബൂബ് പാഷയടക്കം സംഘത്തിലെ 17പേർക്കെതിരേ യുഎപിഎ പ്രകാരം ജനുവരി 11-ന് ബംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹബൂബ് ഒളിവിലാണ്.

കൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വെരാവൽ എക്സ്പ്രസിൽ എത്തിയപ്പോൾ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പിടികൂടിയത്.

Exit mobile version