മകള്‍ പീഡനത്തിന് ഇരയായ വിവരമറിഞ്ഞു;മാതാപിതാക്കള്‍ ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യ ചെയ്തു, സംഭവം കോട്ടയത്ത്

കോട്ടയം: പീഡനത്തിനിരയായ പെണ്‍കുട്ടിയും അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കോട്ടയം ജില്ലയിലാണ് സംഭവം. മകള്‍ പീഡനത്തിനിരയായത് അറിഞ്ഞതോടെയാണ് അച്ഛനമ്മമാര്‍ ജീവനൊടുക്കിയത്. മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. പീഡനക്കേസില്‍ പ്രതിയായ യുവാവിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇറുമ്പയം കല്ലുവേലി ജിഷ്ണു (20) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് നടപടി. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.

ആശുപത്രി അധികാരികള്‍ വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തശേഷം യുവാവിനെ അറസ്റ്റുചെയ്യുകയും ചെയ്തു. മകള്‍ പീഡനത്തിന് ഇരയായതായി അറിഞ്ഞതുമുതല്‍ അച്ഛനമ്മമാര്‍ വിഷമത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

രാവിലെ ഏഴുമണിയോടെ മകള്‍ ഉണര്‍ന്നുവന്നപ്പോള്‍ അച്ഛനും അമ്മയും മുറിയുടെ ജനലില്‍ ഷാളില്‍ തൂങ്ങിമരിച്ചുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടി, ദൂരസ്ഥലത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ അറിയിച്ചത് പ്രകാരം പോലീസും സമീപവാസികളും വീട്ടിലെത്തിയപ്പോള്‍ മകളും തൂങ്ങിമരിച്ച നിലയിലായിരുന്നു. ഈ കുട്ടിയുടെ കൈഞരമ്പ് മുറിച്ചനിലയിലാണെന്നും പോലീസ് വ്യക്തമാക്കി

Exit mobile version