ബസ്സിലെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ യാത്രക്കാരികള്‍ തമ്മില്‍ തര്‍ക്കം, മുടിയില്‍ കുത്തിപ്പിടിച്ചും കൈയില്‍ കടിച്ചും അടിപിടി; ഒടുവില്‍ സംഭവിച്ചത്

ഇടുക്കി: ബസ്സില്‍ സീറ്റിനുവേണ്ടി തമ്മിലടിച്ച രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മറയൂരില്‍ വെച്ചാണ് സംഭവം. ഇരുവരും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തതോടെ രംഗം ശാന്തമാക്കാന്‍ ഒടുവില്‍ പോലീസിന് ഇടപെടേണ്ടി വന്നു.

ബസില്‍ നല്ല തിരക്കായിരുന്നതിനാല്‍ സീറ്റുകളൊന്നും ഒഴിവില്ലായിരുന്നു. ഇതോടെ മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് ടിക്കറ്റ് എടുത്ത ദിണ്ഡികല്‍ സ്വദേശിയായ വീട്ടമ്മ ഡ്രൈവറുടെ സമീപത്തെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ ശ്രമിച്ചു. മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും ഇതേസമയം അവിടെ ഇരിക്കാനെത്തി.

രണ്ടുപേരും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമായി. പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാന്‍ യാത്രക്കാരും കണ്ടക്ടറും ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.

ഒടുവില്‍ വിവരം പോലീസിനെ അറിയിച്ചു. മറയൂര്‍ അഡീഷണല്‍ എസ്‌ഐ അനിലും സംഘവും സ്ഥലത്തെത്തിയ ശേഷം രണ്ടുപേരെയും ആശ്വസിപ്പിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു. രണ്ടുപേരെയും ബസില്‍ നിന്ന് ഇറക്കിയതിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.

Exit mobile version