സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

ആലപ്പുഴ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശിക്ഷ നാളെ വിധിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അലി മന്‍സിലില്‍ സബിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സന്ദീപ് (സല്‍മാന്‍ -37) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

2017 മാര്‍ച്ച് 7ന് പകല്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് സന്ദീപിന്റെ പേരിലുള്ള വസ്തു സബിതയുടേയും കുട്ടിയുടേയും കൂടി പേരിലാക്കാന്‍ പള്ളി കമ്മിറ്റി ധാരണയായിരുന്നു. എന്നാല്‍ സന്ദീപ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ സബിത കുടുംബ കോടതിയെ സമീപിച്ചു.

കോടതിനിര്‍ദ്ദേശ പ്രകാരം ഇരുവരും ഒന്നിച്ച് താമസിക്കുന്നതിനിടെയാണ് സന്ദീപ് സബിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിലാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 326, 302 വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്കുള്ള ശിക്ഷ ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 3 ലെ ജഡ്ജി പി എന്‍ സീത നാളെ ശിക്ഷ വിധിക്കും.

Exit mobile version