കയറ്റം കയറുന്നതിനിടെ രക്തം ഛര്‍ദ്ദിച്ച് ഡ്രൈവര്‍ കുഴഞ്ഞുവീണു; പുറകിലേയ്ക്ക് ഉരുണ്ടുനീങ്ങിയ ബസിനെ ‘നിയന്ത്രിച്ച്’ കണ്ടക്ടര്‍, ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം

തിരുവനന്തപുരം: ബസ് നിറയെ യാത്രക്കാരുമായി കയറ്റം കയറുന്നതിനിടെ രക്തം ഛര്‍ദ്ദിച്ച് ഡ്രൈവര്‍ കുഴഞ്ഞു വീണു. പുറകിലെ ഇറക്കത്തിലേയ്ക്ക് ഉരുണ്ടു പോയ ബസിനെ നിയന്ത്രിച്ച് കണ്ടക്ടര്‍ ഒഴിവാക്കിയത് വലിയ ദുരന്തം. മണ്ണാംകോണം മൊട്ടാലുമൂട് സ്വദേശി അജിത്തിന്റെ സമയോചിത ഇടപെടലിലാണ് നിരവധി യാത്രക്കാര്‍ക്ക് പുതു ജീവന്‍ ലഭിച്ചത്.

തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയില്‍നിന്ന് മായത്തേക്കു പോവുകയായിരുന്നു. ബസ് അമ്പൂരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ കയറ്റം കയറുമ്പോഴാണ് ഡ്രൈവറായ വെള്ളറട സ്വദേശി കെ സുനില്‍കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൊടുന്നനെ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞ് വീഴുകയും ചെയ്തു. ഇതോടെ ബസ് നിയന്ത്രണം വിട്ട് പുറകിലേയ്ക്ക് പായുകയും ചെയ്തു. കൂടാതെ രണ്ട് ബൈക്ക് യാത്രികരെയും ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് യാത്രികര്‍ വശത്തേക്കാണ് തെറിച്ച് വീണത്. ബസ് വീണ്ടുമുരുണ്ട് സമീപത്തെ കുഴിയിലേക്ക് മറിയാന്‍ തുടങ്ങുന്നതിനിടെയാണ് കണ്ടക്ടര്‍ അജിത്ത് ഓടിയെത്തിയത്.

ഡ്രൈവിംഗ് സീറ്റില്‍ ചരിഞ്ഞു കിടക്കുകയായിരുന്ന ഡ്രൈവറെ നീക്കി അജിത്ത് ധൈര്യം കൈവിടാതെ ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. വലിയ അപകടത്തില്‍ നിന്ന് കരകയറിയതിനു പിന്നാലെ ആംബുലന്‍സെത്തിച്ച് ഡ്രൈവറെയും പരിക്കേറ്റ ബൈക്ക് യാത്രികരെയും ആശുപത്രികളിലെത്തിച്ചു. ഡ്രൈവര്‍ സുനില്‍ കുമാര്‍ കാരക്കോണം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും ബൈക്ക് യാത്രികര്‍ പാറശ്ശാല ആശുപത്രിയിലും ചികിത്സയിലുമാണ്. അജിത്തിന്റെ ഇടപെടലിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചു.

Exit mobile version