മകൻ ആത്മഹത്യ ചെയ്തത് പോലീസ് വാളയാർ കേസിൽ കുടുക്കാൻ ശ്രമിച്ചതിനാലെന്ന് കണ്ണീരോടെ ഈ അമ്മ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ മരിച്ച കേസിൽ നിരപരാധിയായ യുവാവിനെ പോലീസ് പ്രതിയാക്കാൻ ശ്രമിച്ചിരുന്നെന്ന് ആരോപണം. കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത ജോൺ പ്രവീണിനെ പോലീസ് കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായാണ് ആത്മഹത്യ കുറിപ്പും അമ്മയുടെ മൊഴിയും തെളിയിക്കുന്നത്. പ്രവീണിനെ പോലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ചെന്നും ക്രൂരമായി മർദ്ദിച്ചെന്നും അമ്മ എലിസബത്ത് റാണി ആരോപിക്കുന്നുണ്ട്.

കേസിലെ പ്രധാന പ്രതിയുടെ സുഹൃത്തായിരുന്ന പ്രവീൺ, പ്രതി ചേർക്കപ്പെടുകയോ രേഖകളിൽ പരാമർശിക്കപ്പെടുകയോ ചെയ്യാത്തയാളായിരുന്നു. പ്രവീണിനെ അന്യായമായി കസ്റ്റഡിയിലെടുത്ത പോലീസ് മകൻ സ്റ്റേഷനിലില്ല എന്നുപറഞ്ഞ് തന്നെ തിരിച്ചയയ്ക്കാൻ ശ്രമിച്ചിരുന്നെന്നും എലിസബത്ത് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

ഇളയ പെൺകുട്ടിയുടെ മരണശേഷമാണ് പ്രവീണിനെ അന്നത്തെ കസബ സിഐ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയപ്പോൾ അങ്ങനെയൊരാളെ കൊണ്ടുവന്നിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ കരഞ്ഞ് കാലുപിടിച്ചതോടെ സിഐ വരുമ്പോൾ കാണിക്കാമെന്നായി. ഒടുവിൽ സിഐ എത്തിയപ്പോൾ മുറിയിൽ അടച്ചിട്ടിരുന്ന പ്രവീണിനെ തന്റെ കൂടെ അയച്ചെന്നും എലിസബത്ത് വെളിപ്പെടുത്തി.

രക്തം തടിച്ചുകിടന്ന ഉള്ളംകാലുകൾ കാണിച്ച്, എനിക്കിനി ജോലിക്കു പോകാൻ കഴിയില്ലമ്മേ എന്നുപറഞ്ഞ് അവൻ കരഞ്ഞിരുന്നെന്നും എലിസബത്ത് പറയുന്നു. ‘ദിവസങ്ങൾക്കു ശേഷം പ്രധാന പ്രതിയുടെ സഹോദരൻ വീട്ടിലെത്തി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയി. മൂന്നുദിവസത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ കുറ്റമേൽക്കാൻ നിർബന്ധിച്ചെന്നു പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു. പിറ്റേന്ന് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാവിലെ ഞാൻ പണിക്കു പോയ സമയത്ത് അവൻ ജീവനൊടുക്കി.’- എലിസബത്ത് പറഞ്ഞു.

ഒരു തെറ്റും ചെയ്യാതെ നാട്ടുകാരുടെ മുന്നിൽ ഞാൻ അപമാനിക്കപ്പെട്ടു. ഇനി വയ്യ. എന്റെ മരണത്തിന് ആരും കാരണമല്ല. എന്റെ വീട്ടുകാരെ ഉപദ്രവിക്കരുത്.- പ്രവീൺ അവസാനമെഴുതിയ കുറിപ്പ് അമ്മയുടെ കൈയിൽ ഇപ്പോഴുമുണ്ട്. അതേസമയം, വാളയാർ കേസിൽ അപ്പീൽ പോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നേരത്തേ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. അപ്പീൽ പോകാൻ താത്പര്യമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് അമ്മയുടെ ആവശ്യം.

Exit mobile version