ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത; കാര്യസ്ഥൻ സ്വത്ത് തട്ടിയെടുത്തതായി പരാതി

തിരുവനന്തപുരം: കരമന കുളത്തറയിലെ ഒരു കുടുംബത്തിലെ ഏഴംഗങ്ങളുടെ തുടർ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ മക്കൾ ഉൾപ്പടെ അടുത്ത ബന്ധുക്കളായ ഏഴു പേരാണ് മരിച്ചത്. കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്ന് കാര്യസ്ഥൻ സ്വത്തു തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് വിവരം.

കൂടത്തിൽ കുടുംബത്തിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ വ്യാജ ഒസ്യത്ത് തയാറാക്കി തട്ടിയെടുക്കാൻ ശ്രമിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജ ഒസ്യത്തിലൂടെ കുടുംബത്തിലെ ഏഴുപേരുടെ മരണത്തിനുശേഷമാണ് 30 കോടിയുടെ സ്വത്ത് കൈമാറ്റം നടന്നത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി, മരിച്ചവരുടെ ബന്ധു പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.

ചിലമരണങ്ങളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

Exit mobile version