ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് വട്ടിയൂര്‍ക്കാവില്‍ ഫലം കണ്ടു; യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ ആദ്യവാരം തന്നെ എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ നിയമസഭാതെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍. ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് വട്ടിയൂര്‍ക്കാവില്‍ ഫലം കണ്ടുവെന്നും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂണ്‍ ആദ്യവാരം തന്നെ എല്‍ഡിഎഫ് വട്ടിയൂര്‍ക്കാവില്‍ നിയമസഭാതെരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. അതിനനുസരിച്ചുളള പ്രവര്‍ത്തനമാണ് അവര്‍ വട്ടിയൂര്‍ക്കാവില്‍ കാഴ്ചവെച്ചതെന്ന് മോഹന്‍കുമാര്‍ വ്യക്തമാക്കി.

ഉറുമ്പിനെ ഒട്ടകമാക്കുന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം. ആ പ്രചാരണം വട്ടിയൂര്‍ക്കാവില്‍ ഫലം കണ്ടുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു. രണ്ടാം പ്രളയത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങളെല്ലാം യുഡിഎഫിന്റെ നിഗമനമല്ലെന്നും ഒരു പൗരന്‍ എന്ന നിലയില്‍ മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങളാണെന്നും മോഹന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ 11800 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേയര്‍ വികെ പ്രശാന്ത് മുന്നിട്ടുനില്‍ക്കുകയാണ്.

Exit mobile version