മൂവരുടെയും കൈകളിൽ മുറിവ്; ദേവിയുടെ കഴുത്തിലും മുറിവ്; കൊലപാതകമോ? ആത്മഹത്യയോ?

ജിറോ: അരുണാചൽ പ്രദേശിലെ ജിറോയിലെ ഹോട്ടലിൽ മലയാളികളായ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഒരാൾ മറ്റ് രണ്ട്‌പേരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണോ അതോ മൂവരും മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം തേടുകയാണ് അരുണാചൽ പോലീസ്.

കോട്ടയം സ്വദേശികളായ ദമ്പതിമാരേയും തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയുമാണ് ഹോട്ടലിലെ ഒരേമുറിയിൽ മരിച്ചനിലയിൽ കണ്ടത്. സ്ത്രീകളുടെ വലതുകൈയും പുരുഷന്റെ ഇടതുകൈയും മുറിച്ച നിലയിലായിരുന്നുവെന്ന് ലോവർ സുബാൻസിരി എസ്പി കെനി ബഗ്ര പറഞ്ഞു.

കൈകളിലെ മുറിവിന് പുറമെ ദേവിയുടെ കഴുത്തിലും ചെറിയ മുറിവ് കണ്ടെത്തി. ഇവർ താമസിച്ച മുറിയിൽ നിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാരെ വിവരം അറിയിക്കാനായി വീട്ടിലെ നമ്പറുകളും കുറിച്ചുവെച്ചിരുന്നു.

അകത്ത് നിന്നുള്ള ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വാതിലിനടിയിൽ തുണി വച്ച് അടച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ തെളിവുകളിൽ നിന്നും ആത്മഹത്യയാണ് എന്ന് തന്നെയാണ് നിഗമനം. മരണാനന്തര ജീവിതത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങളാണോ മറ്റ് പ്രശ്‌നങ്ങൾ എന്തെങ്കിലും ആണോ എന്ന് അന്വേഷിക്കുകയാണ് പോലീസ്.

ALSO READ- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, ബന്ധുവായ യുവാവ് അറസ്റ്റില്‍

കുടുംബമെന്ന വ്യാജേനെയാണ് മൂവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് ഹോട്ടൽ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. ആര്യ മകളെന്ന് വിശേഷിപ്പിച്ചാണ് നവീനും ദേവിയും മുറിയെടുത്തത്. ഇറ്റാനഗറിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള സിറോവാലിയിലെ ഹോട്ടൽബ്ലൂ പെനിലാണ് ഇവർ താമസിച്ചത്. മാർച്ച് 28 ന് രണ്ടുദിവസത്തേക്കാണ് ഇവർ മുറിയെടുത്തത്. പിന്നീട് കൂടുതൽ ദിവസങ്ങളിലേക്ക് മുറി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നെ രണ്ടുദിവസം ഇവരെ പുറത്തുകാണാത്തതിനാൽ മാനേജർ പോയി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ മൂവരേയും കണ്ടത്.

Exit mobile version