സ്‌കൂട്ടറുമായി പാഞ്ഞ ബസ് രണ്ട് കാറുകളേയും ഇടിച്ചു തകർത്തു

പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി ഏഴാംമൈൽ ദേശീയ പാതയിൽ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചും രണ്ടു കാറുകളെ തകർത്തും സ്വകാര്യബസിന്റെ മരണപ്പാച്ചിൽ. സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സ്വകാര്യബസ് അടിയിൽ കുടുങ്ങിയ സ്‌കൂട്ടറുമായി മുന്നോട്ടോടിയാണ് 2 കാറുകളിലുമിടിച്ചത്. സ്‌കൂട്ടർ യാത്രക്കാരൻ പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളം വണ്ണത്താൻ വളപ്പിൽ കുമാരനെ (61) പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെയാണ് അപകടം. കണ്ണൂരിൽ നിന്നു പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണ് ഏഴാംമൈൽ പെട്രോൾ പമ്പിനു മുമ്പിൽ, തളിപ്പറമ്പിലേക്കു വരികയായിരുന്ന സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്. സ്‌കൂട്ടർ ഓടിക്കുകയായിരുന്ന കുമാരൻ സ്‌കൂട്ടറിൽ നിന്നു പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. മുൻവശത്തു കുടുങ്ങിയ സ്‌കൂട്ടറുമായി ബസ് വീണ്ടും മുന്നോട്ടോടി. നിർത്തിയിട്ടിരുന്ന 2 കാറുകളിൽ ഇടിച്ചു വീണ്ടും മുന്നോട്ടു പോയാണു ബസ് നിന്നത്. നാട്ടുകാരാണു പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.

ട്രാഫിക് എസ്‌ഐ കെവി മുരളിയുടെ നേതൃത്വത്തിൽ പോലീസെത്തി ഗതാഗതം പുനസ്ഥാപിച്ചു. ഏഴാംമൈൽ ഭാഗത്ത് അമിത വേഗത്തിലാണു ബസുകൾ കടന്നു പോകുന്നതെന്നു പരാതിയുണ്ട്. ഏതാനും ആഴ്ചകൾ മുമ്പ് ഇതേസ്ഥലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു.

Exit mobile version