കോന്നി: ഉപതെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് അബ്രഹാം. ആരെങ്കിലും ഏതെങ്കിലും പാർട്ടിയെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തിപരമായ നിലപാടാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇപ്പോൾ ഉണ്ടായത് സഭയുടെ നിലപാടല്ല. ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കണമെന്ന് സഭ ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പള്ളി തർക്കവുമായി ബന്ധപ്പെട്ട് തങ്ങളെ ദ്രോഹിച്ചവരെ സഭാ മക്കൾക്ക് മനസിലായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ അവർ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കതോലിക്ക ബാവയോ വക്താവോ മറ്റ് സഭാ നേതൃത്വമോ പറയുന്നതാണ് നിലപാടെന്നും എതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കണമെന്ന ആഹ്വാനം സഭാ നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടില്ലാത്തതിനാൽ അത്തരം നിലപാട് ചിലരുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കണക്കാക്കിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ന്യൂനപക്ഷങ്ങളും സഭയും ബിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു എന്ന് പാർട്ടി വാദിച്ചിരുന്നു.