ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

കല്ലേറും ബസ് തടയലും വ്യാപകമായതോടെയാണ് തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. കല്ലേറും ബസ് തടയലും വ്യാപകമായതോടെയാണ് തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പോലീസ് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്നാണ് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ ദിവസം രാത്രി ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായിരുന്നു. എന്നാലിത് ഹര്‍ത്താലുമായി ബന്ധപ്പെട്ടാണോയെന്ന് വ്യക്തമല്ല.

ശശികലയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.

ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പോലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പോലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Exit mobile version