മൂന്നാര്‍ മേഖലയില്‍ 18 കോടിയുടെ കാര്‍ഷിക വികസനത്തിനൊരുങ്ങി കൃഷി വകുപ്പ്

മൂന്നാറിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 80,000 ടണ്‍ പച്ചക്കറി കൃഷി നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു

ഇടുക്കി: മൂന്നാറില്‍ 18 കോടി രൂപയുടെ പുതിയ പദ്ധതിക്കൊരുങ്ങി കൃഷി വകുപ്പ്. മൂന്നാറിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 80,000 ടണ്‍ പച്ചക്കറി കൃഷി നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു. ഈ വര്‍ഷം രണ്ട് സീസണുകളിലായി 40000 ടണ്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായാണ് പ്രത്യേക കാര്‍ഷിക മേഖലയായി മൂന്നാറിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വട്ടവട പഞ്ചായത്തുകളിലെ വിവിധ കുടികളില്‍ കാര്‍ഷിക മേഖലക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. കൃഷിക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വനം വകുപ്പിന്റെ സഹായത്തോടെയും സഹകരണത്തോടെയും പ്രകൃതി ദത്ത തടയണകള്‍ നിര്‍മ്മിക്കും ഇതിനായി മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ക്ക് ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വട്ടവടയിലെ കാര്‍ഷിക വിപണന സമുച്ചയവും പൂര്‍ത്തികരിച്ച ജലസേചന പദ്ധതി തുടങ്ങിയവയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവടക്ക് 10 കോടിയും കാന്തല്ലൂരിന് 8 കോടിയുമാണ് അനുവദിക്കുക. ഇടനിലക്കാരില്ലാതെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനത്തിലേക്കും വിപണന കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം ഇതിനായി കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കറിനെ മന്ത്രി ചുമതലപ്പെടുത്തി

Exit mobile version