അപ്പോളോ ടയേഴ്‌സിലും പ്രതിസന്ധി; കേരളത്തിലെ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ; ആയിരക്കണക്കിന് ജീവനക്കാർ പ്രതിസന്ധിയിൽ

കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ അപ്പോളോ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

കളമശ്ശേരി: വാഹന വിപണയിലെ പ്രതിസന്ധി ടയർ നിർമ്മാതാക്കളേയും ഗുരുതരമായി ബാധിക്കുന്നു. കേരളത്തിലെ ആയിരക്കണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‌സ് അടച്ചുപൂട്ടലിന്റെ വക്കിൽ. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ അപ്പോളോ പ്ലാന്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

ടയർ ചെലവില്ലാത്തതിനാൽ ഓണാവധി കൂടി കണക്കിലെടുത്ത് ചാലക്കുടിയിലെ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ്അഞ്ചുദിവസത്തേക്ക് അടച്ചിട്ടു. കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ചൊവ്വാഴ്ച മുതൽ അഞ്ചുദിവസത്തേക്കാണ് അടച്ചിരിക്കുന്നത്. പ്ലാന്റുകളും ക്യാന്റീൻ സംവിധാനങ്ങളുമാണ് അടച്ചത്. ശനിയാഴ്ച പ്ലാന്റ് തുറക്കും. തൊഴിലാളികൾക്ക് പകുതി വേതനമാണ് ലഭിക്കുക. ലീവുള്ളവർക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ആയിരത്തിലേറെ ജീവനക്കാരെയാണ് അവധി നേരിട്ട് ബാധിക്കുന്നത്. കളമശ്ശേരി, ഏലൂർ പ്രദേശത്തെ തൊഴിലാളികളും ആശങ്കയിലാണ്. ടയർകമ്പനികളുടെ മാന്ദ്യം റബർ മേഖലയെയും ബാധിച്ചേക്കും.

ട്രക്കുകളുടെയും മിനി ട്രക്കുകളുടെയും ടയറുകളാണ് പേരാമ്പ്രയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് നിന്ന് ടയറുകൾ വാങ്ങുന്ന ഒന്നാംനിര കമ്പനി മാരുതിയാണ്. മാരുതി ഇതിൽ 60 ശതമാനം കുറവ് വരുത്തിയതോടെ തന്നെ കമ്പനിയുടെ സ്ഥിതി വഷളായി. ദിവസവും 300 ടൺ ടയറാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇപ്പോൾ 150 കോടിയുടെ ടയറാണ് വിറ്റുപോകാതെ കെട്ടിക്കിടക്കുന്നത്.

ഓണാവധി കൂടാതെ വെള്ളി, ശനി ദിവസങ്ങളും അവധി നൽകിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും അവധി ഒഴികേയുള്ള രണ്ടുദിവസത്തെ തൊഴിൽ നഷ്ടപ്പെടും. 1800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാർ ജീവനക്കാരുമാണ് പേരാമ്പ്ര അപ്പോളോയിലുള്ളത്.

Exit mobile version