സ്വന്തമായി അദ്ധ്വാനിച്ച വീടുള്ള ചെക്കനും ജോലിയുള്ള പെണ്ണും മാത്രമെ വിവാഹം കഴിക്കാൻ പാടുള്ളൂ; ഇതോടെ പ്രശ്‌നങ്ങൾ തീരും: സൈക്കോളജിസ്റ്റിന്റെ കുറിപ്പ്

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളെയെല്ലാം പരാമർശിച്ചാണ് കലയുടെ കുറിപ്പ്.

വിവാഹമോചനവും സ്ത്രീധന തർക്കവുമെല്ലാം തളർത്തുന്ന സമൂഹത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാതെ ഒന്നും ശരിയാകില്ലെന്ന കുറിപ്പുമായി സൈക്കോളജിസ്റ്റായ കല മോഹൻ. രാജ്യത്ത് എന്തുകൊണ്ട് വിവാഹമോചനകേസുകൾ കൂടുന്നു. വിവാഹം കഴിക്കാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുന്നു? ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളെയെല്ലാം പരാമർശിച്ചാണ് കലയുടെ കുറിപ്പ്.

നർമ്മം ചാലിച്ച് എഴുതിയ കുറിപ്പ് വായിക്കാം:

ദാമ്പത്യം തുടങ്ങുന്നതിനു മുൻപ്,സ്വന്തമായി( സ്വന്തം വരുമാനം കൊണ്ട് ) വീടുള്ള ചെക്കനും,( ഒരു മുറി ആയാലും, കൊച്ചൊരു പുര ആണെങ്കിലും ) ജോലി ഉള്ള പെൺകുട്ടിയും മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളു എന്നൊരു നിയമം കൂടി ഏതെങ്കിലും കാലത്ത് വന്നാൽ,അന്ന് തീരും, ഇടത്തരം സമൂഹത്തിന്റെ പകുതി, വിവാഹപ്രശ്‌നങ്ങൾ…?? അദ്ധ്വാനിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ സ്ത്രീധനം എന്നൊരു ചിന്ത താനേ ഇല്ലാതാകും.. അമ്മായിഅമ്മ പോരുകൾ കുറയും.. എന്തിനു, ലഹരി മരുന്നുകൾ പോലും മാറിനിൽക്കും.. പഠിക്കണം, ജോലി നേടണം, എന്നിട്ടേ കല്യാണം പാടുള്ളു എന്നത് അടിവര ഇടുമ്പോൾ.. അച്ഛനും അമ്മയും ഉണ്ടാക്കിയത്, അവരുടെ വാർദ്ധക്യം സുരക്ഷിതമാക്കാൻ ഉപയോഗിക്കണം..

മക്കൾക്ക് ഒക്കെ പങ്കു വെച്ചു കൊടുത്തിട്ട്, അവർ വൃദ്ധ സദനത്തിൽ പോകേണ്ടതില്ലല്ലോ. (തെക്കൻ ജില്ലകളിൽ ഇതിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാണ് പലപ്പോഴും..)

ഇവിടെ ഒക്കെ വിവാഹം ഉറപ്പിച്ച ശേഷം, അടുത്ത ദിവസങ്ങളിൽ പെണ്ണിന്റെ സ്ത്രീധനം എത്ര, കൊടുക്കൽ വാങ്ങൽ എത്ര എന്നു അറിയണം.., വസ്തുവകകൾ ഉണ്ടോ എന്നൊക്കെ അറിയാൻ, ചെക്കൻ കാരണവന്മാർ, വരും പെൺവീട്ടിൽ. അതൊക്കെ നാട്ടു നടപ്പ്.

ജോലി ഉള്ള പെണ്ണിന് തല ഉയർത്തി എതിർക്കാം അത്തരം പ്രതിസന്ധികൾ.. സ്വന്തമായി നിലയുള്ള ചെക്കൻ, കാഴ്ചപ്പാടുകൾ ഉള്ളവനാകും.. അവനും എതിർക്കാം.. അല്ലേൽ അവിടെ തുടങ്ങും ഉള്ളിലെ കിരുകിരുപ്പ്. പിന്നെ അത് പെരുകി താലി ഉടമ്പടി പൊട്ടും വരെ തുടരും. അതൊക്കെ ഒന്ന് ഒഴിവാക്കി കിട്ടും, ഇങ്ങനെ ഒരു നിയമം നടപ്പിലാക്കിയാൽ..

Exit mobile version