ബിറ്റ് കോയിന്‍ ഇടപാടുമായി തര്‍ക്കം: മലപ്പുറം സ്വദേശി ഡെറാഡൂണില്‍ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട്: ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ഡെറാഡൂണില്‍ മലയാളി യുവാവിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ വടക്കന്‍ പാവൂര്‍ സ്വദേശി ഷുക്കൂറാ(24)ണ് കൊല്ലപ്പെട്ടെന്ന് പെരിന്തല്‍മണ്ണ പോലീസിനു വിവരം ലഭിച്ചത്.

ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് അബ്ദുള്‍ ഷൂക്കൂറിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്. ഇയാളെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ഷുക്കൂര്‍ ബിറ്റ്‌കോയിന്‍ ഇടപാടുകളുമായി സജീവമായിരുന്നു. ബിറ്റിജാക്‌സ് ഡോട്ട് ബിറ്റിസി(bitjax.BTC), ബിറ്റിസി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂര്‍ (BTC.bit.shukoor)എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. 458 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂണ്‍, അരവിന്ദ് സി, അന്‍സിഫ് അലി എന്നിവരാണ് പ്രതികളെന്നു പോലീസ് വ്യക്തമാക്കി.

ഇവരില്‍ നാലുപേര്‍ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. ബിസിനസിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ ബിസിനസ് തകര്‍ച്ച നേരിട്ടതിന് പിന്നാലെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടുത്തുടങ്ങി. നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒന്‍പതു പേരും ഡെറാഡൂണില്‍ വിദ്യാര്‍ഥിയായ യാസിന്റെ അടുക്കലേക്കു പോവുകയായിരുന്നു.

ബിറ്റ്‌കോയിന്‍ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തില്‍നിന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കുമെന്നും ഷുക്കൂര്‍ പങ്കാളികളോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോടികള്‍ വിലയുള്ള ബിറ്റ്‌കോയിന്‍ ഷുക്കൂറിന്റെ പക്കലുണ്ടെന്നും പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സുഹൃത്തുക്കള്‍ വിശ്വസിച്ചത്. പാസ്‌വേഡ് കണ്ടെത്താനായാണ് പങ്കാളികള്‍ മര്‍ദ്ദനമാരഭിച്ചതെന്നാണ് നിഗമനം. കസേരയോട് ചേര്‍ത്ത് കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ഡെറാഡൂണ്‍ സിറ്റി പോലീസ് സൂപ്രണ്ട് ശ്വേത ചൗബെ മാധ്യമങ്ങളോട് വ്യക്തമാക്കി.

മര്‍ദ്ദനം തുടര്‍ന്നിട്ടും ബിറ്റ്‌കോയിന്‍ അക്കൗണ്ട് ലഭിക്കാതെ വരികയും ഷുക്കൂറിന്റെ ആരോഗ്യനില മോശമായതോടെ ഇവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഷുക്കൂര്‍ മരിച്ചതായി പറഞ്ഞതോടെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെ പാര്‍ക്കിങ്ങിലെ വാഹനത്തില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു.

ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഷുക്കൂറിന്റെ മൃതദേഹത്തില്‍ നിന്ന് കേരളത്തിലെ മേല്‍വിലാസം ലഭിച്ചു. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്കാണ് ഡെറാഡൂണ്‍ പോലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷന്‍ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതില്‍ നിന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവരുടെ വിവരം ലഭിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെ പിടികൂടിയെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.

Exit mobile version