അവശയായി കിടന്ന ആനയ്ക്ക് ചികിത്സ നല്‍കുന്നതിനിടെ ചരിഞ്ഞു

കേരളാതിര്‍ത്തിയില്‍ മാന്‍കരയ്ക്ക് സമീപം പെരിയനായക്കംപാളയം റേഞ്ചിലാണ് സംഭവം

മേട്ടുപ്പാളയം: ചികിത്സിക്കുന്നതിനിടെ കാട്ടാന ചരിഞ്ഞു. അവശയായി കിടക്കുകയായിരുന്ന 20 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. കേരളാതിര്‍ത്തിയില്‍ മാന്‍കരയ്ക്ക് സമീപം പെരിയനായക്കംപാളയം റേഞ്ചിലാണ് സംഭവം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ചരിഞ്ഞത്. പെരുമാള്‍ ക്ഷേത്രത്തിന് സമീപമുള്ള വനഭാഗത്ത് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയതോടെ റേഞ്ചര്‍ സുരേഷ് വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ നല്‍കി. എന്നാല്‍ ആനയുടെ ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചരയോടെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിനിടെ ആന ചെരിഞ്ഞു.

എരണ്ടകെട്ടായിരിക്കാം അസുഖമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പെരിയനായക്കംപാളയം റേഞ്ചില്‍ മാത്രം ഈ വര്‍ഷം ആറ് ആനകളെയാണ് ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് 15 വയസ്സ് പ്രായമുള്ള പിടിയാനയുടെ ദിവസങ്ങള്‍ പഴക്കമുള്ള ജഡം ഇതേ ഫോറസ്റ്റ് റേഞ്ചില്‍ കണ്ടെത്തിയിരുന്നു.

Exit mobile version