വിവാഹത്തിന് സമ്മതിച്ചില്ല; മുംബൈയില്‍ നഴ്‌സായ മലയാളി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് നാട്ടിലെ അമ്മയുടെ ജീവന്‍; യുവാവിന്റെ ക്രൂരതയില്‍ ഞെട്ടി കുളത്തൂപ്പുഴ!

പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുളളില്‍ കടന്ന പ്രതി നെഞ്ചിന്റെ വലതുഭാഗത്തു കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റു രക്തം വാര്‍ന്നു പുറത്തേക്ക് ഓടിയ മേരികുട്ടി റോഡ് വക്കില്‍ കുഴഞ്ഞു വീണു.

കൊല്ലം: മുംബൈയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം കവര്‍ന്നത് കുളത്തൂപ്പുഴയില്‍ താമസിക്കുന്ന അമ്മയുടെ ജീവന്‍. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പികെ വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് ആണ് പട്ടാപ്പകല്‍ മകളുടെ കാമുകന്റെ കൊലക്കത്തിക്ക് ഇരയായത്. മേരിക്കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി.

പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുളളില്‍ കടന്ന പ്രതി നെഞ്ചിന്റെ വലതുഭാഗത്തു കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റു രക്തം വാര്‍ന്നു പുറത്തേക്ക് ഓടിയ മേരികുട്ടി റോഡ് വക്കില്‍ കുഴഞ്ഞു വീണു. ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ ഉപരിപഠനത്തിന് ബംഗളൂരുവിലും ആയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയില്‍ നഴ്‌സായ മൂത്ത മകള്‍ ലിസ്സ പ്രതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തില്‍ ആകുകയുമായിരുന്നു. വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി ലിസ്സ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടില്‍നിന്നും ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത് സതീഷ് കുളത്തൂപ്പുഴയില്‍ എത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

ടാക്‌സിയും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വവും പോലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിനുശേഷം കടക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Exit mobile version