മഴക്കെടുതി ഓണപരീക്ഷയെ ബാധിക്കില്ല; കൃത്യമായി നടത്തും; പാഠപുസ്തകങ്ങൾ തിങ്കളാഴ്ച തന്നെ എത്തുമെന്നും ഡിപിഐ

ഇക്കാരണത്താൽ സംസ്ഥാനം മുഴുവനുമുള്ള പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും ജീവൻ ബാബു പറഞ്ഞു.

തിരുവനന്തപുരം: മഴക്കെടുതിയും പ്രളയവും കാരണം ഓണപരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. പേമാരിയും പ്രളയവും മൂലം വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടത്. ഇക്കാരണത്താൽ സംസ്ഥാനം മുഴുവനുമുള്ള പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നും ജീവൻ ബാബു പറഞ്ഞു.

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. ഈ അധ്യയനവർഷം ബാക്കിവന്ന പുസ്തകങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ചാണ് പ്രളയമേഖലയിലെ സ്‌കൂളുകളിൽ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വിതരണം ചെയ്യും. വടക്കൻ മേഖലയിൽ അതത് ജില്ലകളിൽ നിന്ന് പുസ്തകങ്ങൾ എത്തിക്കും. കൂടുതൽ പുസ്തകം ആവശ്യം വന്നാൽ ഒരാഴ്ചക്കുളളിൽ അച്ചടിച്ച് നൽകും.

ദുരിതാശ്വാസ ക്യാംപുകൾ സ്‌കൂളുകളിൽ നടത്തുന്നതിന് പകരം സർക്കാർ സ്ഥിരം സംവിധാനം ആലോചിക്കണമെന്നും ഡയറക്ടർ ആവശ്യപ്പെട്ടു.

Exit mobile version