‘വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് അമ്പതിനായിരം കിലോ അരി’; ടണ്‍ കണക്കിന് ‘സ്‌നേഹ’വുമായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.

വയനാട്: മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിന് കടലോലം സ്‌നേഹവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തര വസ്തുക്കളും ജില്ലയിലെത്തിച്ചു.

വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍ കണക്കിന് വസ്തുക്കള്‍ കേരളത്തിലേക്കെത്തിയത്.

മഴക്കെടുതികള്‍ തകര്‍ത്ത വയനാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസം രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. വിവിധ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ക്യാമ്പിലേക്കുള്ള അത്യാവശ്യ വസ്തുക്കള്‍ രാഹുല്‍ ഗാന്ധി എത്തിച്ചത്.

രണ്ട് ഘട്ടമായിട്ടാണ് സാധനങ്ങള്‍ വയനാട്ടില്‍ എത്തിച്ചത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തിച്ചു.

അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.

മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും. ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Exit mobile version